Saturday, July 10, 2010

ആരോപണങ്ങള്‍ അടിസ്ഥാനരഹിതം ? ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം ആശുപത്രി കെട്ടിടം ചോര്‍ന്നൊലിക്കുന്നു


കാട്ടൂര്‍ : ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് പറഞ്ഞും പറയിപ്പിച്ചും ഉദ്ഘാടനം ചെയ്ത കാട്ടൂര്‍ ഗവ.ആശുപത്രി കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം പെയ്ത മഴയില്‍ ചോര്‍ന്നൊലിക്കുന്നു. ദിവസങ്ങള്‍ക്കു മുന്‍പാണ് കാട്ടൂര്‍ ഗവ.ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചത്. ഇതിന്റെ തൊട്ടു മുന്‍പത്തെ ദിവസം കോണ്‍ഗ്രസ് നേതാക്കള്‍ ആശുപത്രി ഉദ്ഘാടനം തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടു കൊണ്ടുള്ള സി.പി.എമ്മിന്റെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണെന്നാരോപിച്ച് പത്രസമ്മേളനം നടത്തിയിരുന്നു. ഉദ്ഘാടന ദിവസം അവര്‍ ആശുപത്രിക്ക് മുന്നിലേക്ക്‌ പ്രതിഷേധ പ്രകടനം നടത്തിയെങ്കിലും പോലീസെത്തി തടയുകയായിരുന്നു. മുന്നറിയിപ്പോ കൂടിയാലോചനകളോ ഇല്ലാതെ ധൃതിപിടിച്ച് നടത്തിയ കെട്ടിട ഉദ്ഘാടനത്തിനെതിരെ അഴിമതിയടക്കമുള്ള ആരോപണങ്ങള്‍ കോണ്‍‍ഗ്രസ് ഉന്നയിച്ചിരുന്നു. ഇതിനെയെല്ലാം സാധൂകരിക്കും വിധമാണ് ആശുപത്രി കെട്ടിടത്തിന്റെ ശോചനീയാവസ്ഥ. പ്രധാന കവാടത്തിനു ചുറ്റും സീലിംഗ് ഇളകി പൊട്ടി പൊളിഞ്ഞിരികുകയാണ്. ഭിത്തികളും വിണ്ടുകീറിയിട്ടുണ്ട് . കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തും വിടവുകള്‍ക്ക്‌ തെല്ലും കുറവില്ല . ഈ വിടവുകളിലൂടെയാണ് മഴവെള്ളം ഒട്ടും പാഴാകാതെ ആശുപത്രിക്കുള്ളില്‍ എത്തുന്നത്. മഴ ശക്തി പ്രാപിക്കുന്ന സമയത്ത് ആശുപത്രിക്കുള്ളില്‍ വെള്ളം തളം കെട്ടി നില്‍ക്കുന്നത് രോഗികള്‍ക്ക് ഒട്ടനവധി ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. ഉദ്ഘാടന വേളയില്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ആണയിട്ടു പറഞ്ഞ ഉദ്ഘാടകയെ കെട്ടിടം ചോര്‍ന്നൊലിക്കുന്ന വിവരമറിയിച്ചിട്ടും ഈ വഴിക്ക് കണ്ടിട്ടില്ലെന്ന് ജീവനക്കാരും രോഗികളും പറയുന്നു. ആരോപണങ്ങള്‍ക്ക് അടിസ്ഥാനമുണ്ടെന്ന സംശയവും ഇതോടെ ബലപ്പെടുന്നു.

Monday, June 28, 2010

ഇരിങ്ങാലക്കുടയില്‍ പുതൂര്‍ അച്യുതമേനോന്‍ സ്‌മരണകള്‍ നിറഞ്ഞു കവിഞ്ഞു ; പുത്തൂര്‍ ജന്മശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് ഇ.കെ.കേശവന്‍ നമ്പൂതിരി തയ്യാറാക്കിയ റിപ്പോര്‍ട്ട്


സ്വതന്ത്ര്യസമരസേനാനിയും രാഷ്‌ട്രീയ-സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകനായും ജീവിതമണ്‌ഡലം ആടിതീര്‍ത്ത പുതൂര്‍ അച്യുതമേനോന്റെ സ്‌മരണകള്‍ ഉണ്ണായിവാര്യര്‍ സ്‌മാരക കലാനിലയത്തില്‍ നിറഞ്ഞുകവിഞ്ഞു. കഥകളിയുടെ പ്രചാരകനായി അറിയപ്പെട്ടിരുന്ന പുതൂര്‍ തന്നെ സ്ഥാപക അദ്ധ്യക്ഷനായ ഉണ്ണായിവാര്യര്‍ സ്‌മാരക കലാനിലയത്തിലെത്തി സ്‌മരണകള്‍ പങ്കുവെച്ചത്‌. ഇരിങ്ങാലക്കുടയുടെ സംസ്‌കാരിക കേന്ദ്രമാക്കി കലാനിലയത്തെ മാറ്റുവാനായി പുതൂര്‍ ചെയ്‌ത അശ്രാന്ത പരിശ്രമങ്ങള്‍ കലാനിലയത്തിന്റെ ഇപ്പോഴത്തെ അദ്ധ്യക്ഷന്‍ പി.കെ. ഭരതന്‍ മാസ്റ്റര്‍ സ്വഗതപ്രസംഗത്തിനിടയില്‍ സൂചിപ്പിച്ചു. പ്രശസ്‌ത സാഹിത്യകാരനായ കെ.വി. രാമനാഥന്‍ മാസ്റ്റര്‍ ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. കേരളകലാമണ്‌ഡലം, കേരള സംഗീത അക്കാദമി, ഉണ്ണായിവാര്യര്‍ സ്‌മാരക കലാനിലയം, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്‌ തുടങ്ങിയ പുതൂര്‍ ഏറ്റെടുത്തിട്ടുളള ഏത്‌ കാര്യത്തിനും പൂര്‍ണ്ണത കൈവരിക്കാനുളള അദ്ദേഹത്തിന്റെ വാശിയും ആത്മവിശ്വാസത്തെയും കുറിച്ച് രാമനാഥന്‍ മാസ്റ്റര്‍ ഓര്‍മ്മകള്‍ പങ്കുവെച്ചു. കലാനിലയത്തിലെ കഥകളി കോപ്പുകളുടെ നിര്‍മ്മാണത്തിലും, മനോഹാരിതയിലും പ്രത്യേക ശ്രദ്ധവെച്ചിരുന്ന പുതൂര്‍ ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോത്സവം കെങ്കേമമാക്കുന്നതിനും പളളിവേട്ട പഞ്ചവാദ്യത്തിനും അന്നമന്നട അച്യുതമാരാര്‍, പരമേശ്വരന്‍ മാരാര്‍ തുടങ്ങിയവരെ കൊണ്ടുവന്ന്‌ നിലവാരം ഉയര്‍ത്തുന്നതിനും പുതൂരിന്‌ പ്രത്യേക പങ്കുണ്ടായിരുന്നു. പുതൂര്‍ ജന്മശദാബ്‌ദി സ്‌മരണികയുടെ പ്രകാശനം അഡ്വ. തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ. എം.സി.പോളിന്‌ നല്‍കിക്കൊണ്ട്‌ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. കാലഘട്ടവും സാഹിത്യകാരനും തമ്മിലുളള ബന്ധം ചര്‍ച്ചചെയ്‌ത എഴുത്തുകാരനാണ്‌ പുതൂരിന്‌ സാഹിത്യവിമര്‍ശകന്‍ പ്രൊഫ. മാമ്പുഴ കുമാരന്‍ വിലയിരുത്തി. 1933 ല്‍ തന്റെ ഇരുപത്തിമൂന്നാം വയസ്സില്‍ കാളിദാസ കൃതികളെക്കുറിച്ച്‌ പുതൂര്‍ മാതൃഭൂമിയിലെഴുതിയ ലേഖനങ്ങള്‍ സമാഹരിച്ച്‌ തയ്യാറാക്കിയ ഗ്രന്ഥത്തിന്റെ പ്രകാശനം കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പി. തങ്കപ്പന്‍മാസ്റ്റര്‍ക്ക്‌ നല്‍കികൊണ്ട്‌ പ്രൊഫ. മാമ്പുഴ കുമാരന്‍ നിര്‍വ്വഹിച്ചു.

Sunday, June 27, 2010

മരത്തില്‍ കുടുങ്ങിയ സംസാരശേഷിയില്ലാത്തയാളെ സ്വയം നിര്‍മ്മിച്ച ഉപകരണങ്ങളുമായി ഇരിങ്ങാലക്കുട ഫയര്‍ ഫോഴ്സ് രക്ഷപ്പെടുത്തി

ഇരിങ്ങാലക്കുട ; കൊമ്പു മുറിക്കുന്നതിനിടെ മുപ്പതടിയോളം ഉയരത്തില്‍ മരത്തില്‍ കുടുങ്ങിയ സംസാരശേഷിയില്ലാത്തയാളെ സ്വയം നിര്‍മ്മിച്ച ഉപകരണങ്ങളുമായി രക്ഷപ്പെടുത്തി ഇരിങ്ങാലക്കുട ഫയര്‍ ഫോഴ്സ് മാതൃകയായി. സംസ്ഥാന വ്യാപകമായി ഫയര്‍ ഫോഴ്സുകള്‍ ആധുനിക രക്ഷാ ഉപകരണ ങ്ങള്‍ സര്‍ക്കാര്‍ നല്‍കിയെങ്കിലും ഇരിങ്ങാലക്കുട ഫയര്‍ ഫോഴ്സിന് ഇത് വരെ ഒന്നും ലഭിച്ചിട്ടില്ല. ഇതേ തുടര്‍ന്ന് ആധുനിക ഉപകരണങ്ങള്‍ക്ക് സമാനമായവ സ്വയം നിര്‍മ്മിക്കുകയാണ് ഇരിങ്ങാലക്കുട ഫയര്‍ ഫോഴ്സ്. ഇത്തരത്തില്‍ കയര്‍ കൊണ്ട് നിര്‍മ്മിച്ച കുട്ട ഉപയോഗിച്ചാണ് വീട്ടു മുറ്റത്തെ മരത്തില്‍ കുടുങ്ങിയ എസ്.എന്‍.പുരം കദളിക്കാട്ടില്‍ അശോകനെ ഇരിങ്ങാലക്കുട ഫയര്‍ ഫോഴ്സ് അതി സാഹസികമായി രക്ഷപ്പെടുത്തിയത്. ഞായറാഴ്ച രാവിലെയാണ് കൊമ്പു മുറിക്കാന്‍ അശോകന്‍ വീട്ടു മുറ്റത്തെ മരത്തില്‍ കയറിയത്. എന്നാല്‍ ഇതിനിടെ മരം കടപുഴകി സമീപത്തെ തെങ്ങിലേക്കു ചാരി നിന്നു. മുപ്പതടിയോളം ഉയരത്തില്‍ കുടുങ്ങിയ അശോകനെ അയല്‍വാസികള്‍ കണ്ടതിനെത്തുടര്‍ന്നു ഇരിങ്ങാലക്കുട ഫയര്‍ ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു. അശോകനെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക പരിശോധനക്ക് ശേഷം വിട്ടയച്ചു.